Monday, 7 June 2021

തെക്കില്‍ - ആലെട്ടി റോഡ് നിര്‍മാണത്തിലെ അപാകത; ന്യൂ ഗ്രീന്‍സ്റ്റാര്‍ ഏണിയാടി പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കി.


ബന്തടുക്ക: തെക്കില്‍-ആലട്ടി റോഡ് കടന്ന് പോകുന്ന ഏണിയാടിയില്‍ ഓവുച്ചാലും നടപ്പാതയും ഇല്ലാത്തതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂ ഗ്രീന്‍സ്റ്റാര്‍ ഏണിയാടി പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും പരാതി നല്‍കി. പണി തുടങ്ങി 3 വര്‍ഷം പിന്നിട്ടിട്ടും കേവലം 35 കിലോമീറ്റര്‍ മാത്രം ദൈര്‍ഗ്യമുള്ള തെക്കില്‍-ആലട്ടി റോഡിന്റെ പണി ഇനിയും പൂര്‍ത്തിയാക്കാന്‍ കരാറുകാരന്  സാധിച്ചിട്ടില്ല.

മാത്രമല്ല പല കോണില്‍ നിന്നും റോഡ് പണിയില്‍ വ്യാപകമായ അഴിമതി ഉണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. കുറ്റിക്കോല്‍ പുന്നക്കാലില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സുരക്ഷ ഭിത്തി തകര്‍ന്നുവീണതും ബേടകം മണ്ണടുക്കത്ത് റോഡ് പൊട്ടിപോളിഞ്ഞതും ഉദാഹരണം. ഒരു നാട് ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട പദ്ധതി രാഷ്ട്രീയ തല്‍പ്പര കക്ഷികളുടെ ഇടപെടല്‍ മൂലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തരത്തില്‍ ആയി മാറി അല്ലെങ്കില്‍ മാറ്റി എന്ന് തന്നെ പറയാം. റോഡിലെ പ്രധാന ടൗണുകളില്‍ ഒന്നായ നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും പേറുന്ന ബന്തടുക്ക ടൗണില്‍ റോഡ് പണി എങ്ങുമെത്താത്ത സ്ഥിതിയാണ്. ദിനേനെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന, സ്‌കൂളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലം ആയിട്ടുക്കൂടി സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കാത്തതുമൂലം പണി നിര്‍ത്തിയ മട്ടാണ്. ഗോവന്‍ ആസ്ഥാനമായിട്ടുള്ള അസ്മാസ്സ് കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ ഏറ്റെടുത്തതോടെ കരാറിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. കേരളത്തില്‍ ഏറ്റെടുക്കുന്ന ആദ്യത്തെ കരാറായതു കൊണ്ടും ആധുനിക സാങ്കേതിക വിദ്യ (ഡെന്‍സ് ബിറ്റുമിന്‍ മെക്കാഡം) ഉപയോഗിച്ചു നിര്‍മ്മിക്കുന്ന റോഡായതുകൊണ്ടും പ്രതീക്ഷക്ക് വക ഉണ്ടായിരുന്നു. പണി ആരംഭിച്ചതോടെ  പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുന്നതാണ് കണ്ടത്. നവീകരണത്തിന്റെ ഭാഗമായി ബന്തടുക്ക പുളിഞ്ചാല്‍ പാലം പൊളിച്ചു പണിയേണ്ടതായിട്ടുണ്ട്, നിലവില്‍ ഇടുങ്ങിയ പാലത്തില്‍ കൂടി ഇരുവശത്തുനിന്നും വാഹനങ്ങള്‍ സഞ്ചരിക്കാന്‍ നന്നേ പ്രയാസപ്പെടുന്നുണ്ട്. പാലത്തിന്റെ പണി ഇനിയും തുടങ്ങിയിട്ടില്ല, പാലം പുതുക്കി പണിയാണമെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും. റോഡ് വില്‍പ്പുലീകരണത്തിന്റ ഭാഗമായി ടൗണുകളിലും നിലവിലുണ്ടായിരുന്ന ഓവുചാലുകള്‍ മണ്ണിട്ട് മൂടി, എന്നാല്‍ ഇവയ്ക്ക് പകരം പുതിയവ ഇനിയും നിര്‍മ്മിച്ചിട്ടില്ല. ഈ കഴിഞ്ഞ വേനല്‍ മഴയില്‍ തന്നെ ബന്തടുക്ക ഉള്‍പ്പെടെയുള്ള ടൗണുകള്‍ ചെളിക്കുളമായി. നാട്ടുകാരും വ്യാപാരികളും പ്രതിഷേധിച്ചതിനെതുടര്‍ന്ന് അവരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഷരയ ഉപയോഗിച്ച് താത്കാലികമായി ചാലു കീറി.കാലാവര്‍ഷം ശക്തിയാര്‍ജിച്ചാല്‍ കാല്‍നട യാത്ര പോലും ദുസ്സഹമാവും.  കരാര്‍ പ്രകാരം പ്രധാനപ്പെട്ട എല്ലാ ടൗണിലും ഇരുവശത്തും ഓവുചാല്‍ നിര്‍മ്മിച്ച് ഇന്റര്‍ലോക് പാകി നടപ്പാത നിര്‍മ്മിക്കണമെന്ന് വ്യവസ്ഥ ഉണ്ട്. ബന്തടുക്ക ടൗണില്‍ നിന്നും ഒഴികിവരുന്ന വെള്ളം നേരെ താഴെയുള്ള എണിയാടിയിലെ ജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സമീപത്തുള്ള വീടുകളില്‍ വെള്ളം കയറുന്നതും പതിവാണ്. ഈ അവസ്ഥ ഒഴിവാക്കാന്‍ വേണ്ടി ബന്തടുക്ക ടൗണ്‍ മുതല്‍ ഏണിയാടി വരെ റോഡിനിരുവശവും ഓവുചാല്‍ നിര്‍മിച്ചേ മതിയാവു. സ്‌കൂളിലേക്കും മദ്രസ്സയിലേക്കും വിദ്യാര്‍ഥികള്‍ നടന്നു പോകുന്ന വഴി ആയതിനാലും മുമ്പ് ഇവിടങ്ങളില്‍ നടപ്പാത ഉണ്ടായതിനാലും എത്രയും പെട്ടന്ന് തന്നെ ബന്തടുക്കയിലും ഏണിയാടി പ്രദേശങ്ങളിലും റോഡിനിരുവശവും ഓവുച്ചാലും നടപതയും നിര്‍മിച്ചു ഏണിയാടിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നും കരകയറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രിമാര്‍ക്ക് പരാതിനല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് മന്ത്രി ന്യൂ ഗ്രീന്‍സ്റ്റാര്‍ മീഡിയ വിംഗ് ടീമിനോട് പറഞ്ഞു. കൂടാതെ പി. ഡബ്ല്യൂ. ഡി ചീഫ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: