Saturday, 5 June 2021

ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കെ. സുന്ദര


കാസര്‍കോട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിപ്പെടുത്തുന്നുവെന്ന് മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദര. ആരുടേയും സമ്മര്‍ദം മൂലമല്ല ആരോപണങ്ങള്‍ ഉന്നയിച്ചത്.


പണം വാങ്ങിയത് അമ്മയോട് പറയരുതെന്ന് ആവശ്യപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണ്. പണം ചെലവായിപ്പോയതിനാല്‍ തിരികെ നല്‍കാനാവില്ല. പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സുന്ദര പറഞ്ഞു.


നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ബി.ജെ.പി പണവും ഫോണും നല്‍കിയതായി കെ.സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതി ബദിയടുക്ക പൊലീസ് കൈമാറി. സംഭവത്തില്‍ ഇന്ന് കെ സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നാണ് സൂചന.


അതേസമയം കെ. സുന്ദരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പണം നല്‍കി എന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി ജില്ലാ നേതാക്കളില്‍ നിന്നും പൊലീസ് മൊഴി എടുക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ സുന്ദരക്ക് പണം നല്‍കിയിട്ടില്ലെന്ന് അവകാശപ്പെട്ട് ബി.ജെ.പി ജില്ലാനേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: