Sunday, 4 April 2021

ലുലു മാളില്‍ നിന്നും കണ്ടെത്തിയ തോക്കിന്റെ കൂടെ സമുദായ നേതാക്കളുടെ പേരുകളടങ്ങിയ കത്തും



കൊച്ചി: കൊച്ചി ലുലു മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൈതോക്കും 5 തിരകളും കണ്ടെത്തിയ സംഭവത്തിലെ പൊലീസ് അന്വേഷണം പുരോഗമിക്കവേ ചില നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. സംസ്ഥാനത്തെ ചില സമുദായ നേതാക്കളുടെ പേരുകളടങ്ങിയ കത്തും കൂട്ടത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഗൗരവത്തോടെയാണ് സംഭവത്തെ പൊലീസ് കാണുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് മാളിന്റെ മുന്‍വശത്തെ ട്രോളി പാര്‍ക്കിങ് ഏരിയയില്‍ നിന്നു സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.


1964 മോഡല്‍ റിവോള്‍വറാണിതെന്ന് പൊലീസ് പറഞ്ഞു.വയോധികനായ ആള്‍ സഞ്ചി ട്രോളിയില്‍ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെങ്കിലും ഇദ്ദേഹമല്ല തോക്ക് ഉപേക്ഷിച്ചത് എന്ന കാര്യം വ്യക്തമായിട്ടുണ്ട്. തോക്ക് ഉപേക്ഷിച്ചതായി സംശയിച്ചിരുന്ന 86 വയസ്സുകാരനെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും ഇയാളല്ല തോക്ക് ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. തോക്ക് കണ്ടെടുത്ത മേഖലയില്‍ അവസാന മണിക്കൂറില്‍ ഉണ്ടായിരുന്നവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കണ്ടെത്തിയ നാലു പേരെ പൊലീസ് ചോദ്യം ചെയ്തു.


ഇവരുടെ ശനിയാഴ്ചത്തെ നീക്കങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.കൈത്തോക്കിനോടൊപ്പമുണ്ടായിരുന്ന കുറിപ്പില്‍ സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടായിരുന്നു. എന്നാല്‍, പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇതിലുള്ളത് എന്ന് പൊലീസ് പറയുന്നു.തോക്ക് ഉപയോഗ ശൂന്യമാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതിനാല്‍ത്തന്നെ ഇത് ഭീതി പരത്താനുള്ള ശ്രമം മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്.മാളിലെ സി.സി.ടി.വി. പരിശോധിച്ച പൊലീസ് ഒരു വയോധികന്‍ ട്രോളി പാര്‍ക്ക് ചെയ്ത് പോകുന്നത് കണ്ടു.


ഇതിനാല്‍ത്തന്നെ വയോധികന്‍ ഉപേക്ഷിച്ചതാകും തോക്കെന്ന് കരുതി വയോധികന്‍ പോയ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇദ്ദേഹത്തെ ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. എന്നാല്‍, തെളിവുകള്‍ ഒന്നും ലഭിച്ചില്ല. വനം വകുപ്പില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് 86 വയസ്സുകാരന്‍. ഇദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലെന്ന് പൊലീസ് കണ്ടെത്തി.




SHARE THIS

Author:

0 التعليقات: