കോഴിക്കോട്: ആവശ്യപ്പെട്ട രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപയും കെ.എം. ഷാജി എം.എല്‍.എയുടെ അനധികൃത സ്വത്തായി കണക്കാക്കാന്‍ വിജിലന്‍സ്. കണ്ണൂര്‍ അലവില്‍ മണലിലെ വീടിെന്റ കിടപ്പുമുറിയുടെ കട്ടിലിനടിയിലെ അറയില്‍ നിന്ന് പിടിച്ച 47,35,500 രൂപക്ക് ഉള്‍പ്പെടെയാണ് രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അനുവദിച്ചത്. തുക പാര്‍ട്ടി അനുമതിയോടെ തെരഞ്ഞെടുപ്പാവശ്യത്തിന് ജനങ്ങളില്‍ നിന്ന് പരിച്ചതാെണന്നാണ് ഷാജി വ്യക്തമാക്കിയത്. രസീതിയടിച്ചാണ് തുക പിരിച്ചത് എന്നതിനാല്‍ കൗണ്ടര്‍ഫോയില്‍ ഉള്‍പ്പെടെ ഹാജരാക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അരക്കോടിയോളം രൂപ ഈ രീതിയില്‍ പിരിച്ചെടുത്തതാെണന്ന ഷാജിയുെട വാദം വിജിലന്‍സ് അംഗീകരിച്ചിട്ടില്ല. ഹാജരാക്കുന്ന രേഖകള്‍ വിശദമായി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരുെട തീരുമാനം.
വന്‍തുക സംഭാവന ചെയ്തവരുടെ പേരുവിവരം ലഭ്യമായാല്‍ ആവശ്യമെങ്കില്‍ അവരുടെ മൊഴി രേഖപ്പെടുത്തും. 2011 ജൂണ്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ ഷാജിയുടെ വരുമാനം വരവിനേക്കാള്‍ 166 ശതമാനം വര്‍ധിച്ചെന്നും 1.47 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്നുമാണ് വിജിലന്‍സ് നേരത്തെ കണ്ടെത്തിയത്. മുഴുവന്‍ സ്വത്ത് വഹകളുടെയും ബിസിനസ് പങ്കാളിത്തത്തിെന്റയും കൃഷിയുടെയും ഉള്‍പ്പെടെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. പിടിച്ച അരക്കോടിയോളം രൂപക്ക് രേഖ ഹാജരാക്കിയില്ലെങ്കില്‍ മൊത്തം രണ്ടുകോടിയോളം രൂപയുടെ അനധികൃത സ്വത്ത് എന്ന നിലയിലാവും കേസ് മുന്നോട്ടുകൊണ്ടുപോവുക. പിടിച്ചെടുത്ത തുകയും അന്വേഷണ റിപ്പോര്‍ട്ടും കോടതിക്ക് കൈമാറിയതിനാല്‍ കോടതി നിര്‍ദേശം കൂടി പരിഗണിച്ചാവും തുടര്‍ നടപടിയെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
അതേസമയം, ഹാജരാക്കുന്ന രേഖകള്‍ പരിശോധിച്ചശേഷം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇതിന് മുന്നോടിയായി അന്വേഷണ സംഘം വിപുലീകരിക്കും. നിലവില്‍ എസ്.പി എസ്. ശശിധരെന്റ നേതൃത്വത്തില്‍ ഡിവൈ.എസ്.പി ജി. ജോണ്‍സനും രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘത്തിലേക്ക് ആറുപേരെകൂടി ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഹാജരാക്കുന്ന രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണെന്ന് അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടറെ അറിയിച്ചതായാണ് വിവരം.

0 التعليقات: