Saturday, 17 April 2021

കെ എം ബഷീറിന്റെ മരണം: ശ്രീറാമും വഫയും വിചാരണക്ക് ഹാജരാകാന്‍ സെഷന്‍സ് കോടതി ഉത്തരവ്


തിരുവനന്തപുരം - സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ്  കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ എന്നിവരോട് വിചാരണക്ക് ഹാജരാകാന്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ്. അടുത്ത ആഗസ്ത് ഒമ്പതിന് ഹാജരാകാന്‍ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യാ വകുപ്പായ 304 (രണ്ട്) ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുമെന്ന് സെഷന്‍സ് കോടതി നിരീക്ഷിച്ചു. സംഭവം പത്തു വര്‍ഷത്തെ തടവിനും പിഴക്കും ശിക്ഷാര്‍ഹമായ സെഷന്‍സ് കുറ്റമായതിനാല്‍ സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ടതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


കഴിഞ്ഞ മാസം എട്ടാം തീയതിയാണ് തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി -മൂന്ന്, വിചാരണാ നടപടിക്കള്‍ക്കായി കേസ് ജില്ലാ കോടതിക്ക് കൈമാറിയിരുന്നത്. കെ എം  ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാര്‍  മ്യൂസിയം റോഡിലെ സി സി ടി വി ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹരജി കാരണം കോടതി നടപടികള്‍ വിചാരണ കോടതിക്ക് കൈമാറാന്‍ കഴിയാതെ ഒരു വര്‍ഷമായി നീണ്ടുപോയിരുന്നു.

2019 ആഗസത് മൂന്നിന് പുലര്‍ച്ചെയാണ് മ്യൂസിയത്തിന് സമീപമുണ്ടായ വാഹനപകടത്തില്‍  കെ എം ബഷീര്‍ മരിച്ചത്. മദ്യലഹരിയില്‍ പെണ്‍സുഹൃത്ത് വഫയോടൊപ്പം അമിതവേഗത്തില്‍ കാര്‍ ഓടിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ബഷീര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.



 





SHARE THIS

Author:

0 التعليقات: