Sunday, 18 April 2021

'സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി'; കേന്ദ്ര മന്ത്രി വി മുരളീധരനെ കടന്നാക്രമിച്ച് പി ജയരാജന്‍

 


കണ്ണൂര്‍: കേന്ദ്രമന്ത്രി വി മുരളീധരനെ കടന്നാക്രമിച്ച് സിപിഎം നേതാവ് പി ജയരാജന്‍.കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയര്‍ത്തിയതിലൂടെ മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നുമാണ് ജയരാജന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശന മുന്നയിച്ചിരിക്കുന്നത്.


കേന്ദ്രമന്ത്രി ആയിട്ടും നാടിനോ നാട്ടുക്കാര്‍ക്കോ യാതൊരു ഉപകാരവുമില്ലാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമാണെന്നും ഈ മന്ത്രിക്ക് അര്‍ഹമായ വിശേഷണം ജനങ്ങള്‍ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടെന്നും ജയരാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.


പോസ്റ്റിന്റെ പൂര്‍ണരൂപം


കേരളത്തില്‍ നിന്നുള്ള 'ഒരു വിലയുമില്ലാത്ത' ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത ആക്ഷേപമുയര്‍ത്തിയതിനെ കുറിച്ച് സമൂഹത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണല്ലോ. ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി.


മുന്‍പൊരിക്കല്‍ ഈ മാന്യന്‍ കാക്കി ട്രൗസറിട്ട് നടന്ന കാലത്തേ ഒരു സംഭവം ഓര്‍മ്മ വരുന്നു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ:നായനാര്‍ ആയിരുന്നു. ഡല്‍ഹി കേരള ഹൗസില്‍ അദ്ദേഹമുള്ളപ്പോള്‍ കുറച്ച് ആര്‍എസ്എസ് കാരേയും എബിവിപി കാരേയും കൂട്ടി ഈ വിദ്വാന്‍ നായനാരുടെ മുറിയില്‍ അത്രിക്രമിച്ചു കയറി വാതില്‍ കുറ്റിയിട്ടു.


കൈയ്യിലൊരു വെള്ള പേപ്പറുമുണ്ട്.കേരളത്തില്‍ അറസ്റ്റിലായ ഒരു എബിവിപി പ്രവര്‍ത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നായിരുന്നു ഈ ആര്‍എസ്എസ് കാരുടെ വിചാരം. ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട നായനാര്‍ കുലുങ്ങിയില്ല. പോയി പണി നോക്കാന്‍ പറഞ്ഞു. ആര്‍എസ്എസുകാര്‍ പോലീസ് പിടിയിലുമായി.


അന്ന് കാണിച്ച ആ കാക്കി ട്രൗസറുകാരന്റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും. നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേ ഉള്ളു.


ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാര്‍ക്കാണ്. വിദേശ യാത്രകളില്‍ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളില്‍ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. ഈ കേന്ദ്ര സഹമന്ത്രിക്ക് അര്‍ഹമായ വിശേഷണം ഈ സന്ദര്‍ഭത്തില്‍ തന്നെ ജനങ്ങള്‍ കല്പിച്ച് നല്‍കിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: