Wednesday, 28 April 2021

പുറം കടലില്‍ തകര്‍ന്ന മേഴ്സിഡസ് ബോട്ട് കണ്ടെത്തി; മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതര്‍



പുറം കടലില്‍ കപ്പലിടിച്ച് ഭാഗികമായി തകര്‍ന്ന മേഴ്സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തില്‍പ്പപെട്ട മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണ്. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് വെള്ളിയാഴ്ച തേങ്ങാപട്ടണത്ത് എത്തും. കപ്പലിടിച്ച് ബോട്ട് ഭാഗികമായി തകര്‍ന്നെന്ന് തൊഴിലാളികള്‍ ബന്ധുക്കളെ അറിയിച്ചു

ബോട്ടിന്റെ ഉടമയും തൊഴിലാളിയുമായിരുന്ന ഫ്രാങ്ക്ലിന്‍ ജോസഫ് ഇന്ന് രാവിലെ കുടുംബവുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ സുരക്ഷിതരാണെന്ന കാര്യം അറിയിച്ചത്. കപ്പലിടിച്ച് ബോട്ടിന്റെ ക്യാബിന്‍ അടക്കമുള്ളവ തകര്‍ന്നുപോയെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഗോവന്‍ തീരത്തു നിന്ന് 600 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചിലില്‍ പങ്കാളികളായിരുന്നു. യുദ്ധകപ്പലും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. തിരച്ചിലിനായി ഒമാന്‍ തീരസംരക്ഷണ സേനയുടെ സഹായവും തേടിയിരുന്നു. ഇതിന് പുറമെ മത്സ്യത്തൊഴിലാളികളും ബോട്ടുകളുമായി തിരച്ചിലിനിറങ്ങിയിരുന്നു. ബോട്ടിന് ഒപ്പമുണ്ടായിരുന്നു ചെറുവള്ളങ്ങള്ളില്‍ ഒന്ന് കപ്പലിടിച്ച് പൂര്‍ണമായും തകര്‍ന്നു പോയിരുന്നു. ഈ വള്ളത്തിലെ മൂന്നു ജീവനക്കാരും ഭാഗികമായി തകര്‍ന്ന മേഴ്സിഡസ് ബോട്ടില്‍ ഇപ്പോഴുണ്ട്. അപകടത്തിന് കാരണമായ കപ്പല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.



SHARE THIS

Author:

0 التعليقات: