Saturday, 29 May 2021

കാസര്‍കോട്ട് മെഡി. കോളേജ് പൂര്‍ണ സജ്ജമാക്കണം, മലയോര ഹൈവേ പൂര്‍ത്തീകരിക്കണം; മന്ത്രി അഹ്മദ് ദേവര്‍കോവിലിന് മുമ്പാകെ വിവിധ ആവശ്യങ്ങളുമായി കേരള മുസ്ലിം ജമാഅത്ത്


കാസര്‍കോട്: ജില്ലയുടെ പ്രത്യേക ചുമതലയുള്ള തുറമുഖം മന്ത്രി അഹ്മദ് ദേവര്‍കോവിലിനു മുമ്പാകെ ജില്ലയുടെ സമഗ്ര പുരോഗതിക്കാവശ്യമായ നിവേദനവുമായി കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി. ജാമിഅ സഅദിയ്യയിലെത്തിയ മന്ത്രിക്കു മുമ്പാകെ കേരള മുസ്ലിം ജമാഅത്ത് സാരഥികളായി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, ജില്ലാ ജന. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ,ശാഫി സഅദി തുടങ്ങിയവരാണ് നിവേദനം കൈമാറിയത്.


കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കണമെന്നും മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍ കോളജുകളില്‍ ആധുനിക കോഴ്സുകള്‍ ഉള്‍പ്പെടുത്തുക, സീറ്റുകള്‍ വര്‍ധിപ്പിക്കുക, നിയമ സാങ്കേതിക മേഖലകളില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.


മഞ്ചേശ്വരം ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും മറ്റു ഹാര്‍ബറുകള്‍ നവീകരിച്ച് മത്സ്യബന്ധനം, ജല ഗതാഗതം എന്നിവക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും തീരദേശ ഹൈവേ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. കടലാക്രമണം, ട്രോളിംഗ്, ലോക്ഡൗണ്‍ നിയന്ത്രണം തുടങ്ങിയവ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കണം. അടച്ചിടല്‍ മൂലം തൊഴിലാളികള്‍ പട്ടിണിയിലായ ബെല്‍ വ്യവസായ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.


അഗ്രികള്‍ച്ചറല്‍ കോളേജ്, നാളികേര തോട്ടവിള ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ജില്ലയുടെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ പദ്ധതി തയ്യാറാക്കണം. ദേശീയ പാത വികസനം ത്വരിതപ്പെടുത്താന്‍ നടപടി വേണം. മലയോര ഹൈവേ പല ഭാഗത്തും നിര്‍മ്മാണം പൂര്‍ത്തിയാക്കാനുണ്ട്. പല ട്രെയിനുകള്‍ക്കും ആവശ്യമായ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തത്, രാത്രി കാലങ്ങളില്‍ കാസര്‍കോട് ഭാഗത്തേക്ക് ആവശ്യമായ ട്രെയിനുകളില്ലാത്തതും തെക്ക് ഭാഗത്ത് നിന്നും രാത്രിയില്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ആവശ്യങ്ങളില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ വിധ ഇടപെടലുകളും ഉണ്ടാകുമെന്ന് കേരളാ മുസ്ലിം ജമാഅത്ത് നേതാക്കള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി.




SHARE THIS

Author:

0 التعليقات: