Monday, 26 April 2021

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത സംഭവം: ഒന്‍പതുപേര്‍ കസ്റ്റഡിയില്‍



തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ ഒന്‍പതുപേര്‍ കസ്റ്റഡിയില്‍. കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പണം കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവര്‍ പോലിസില്‍ നല്‍കിയിയ പരാതിയില്‍ പറയുന്നത്.


ചാലക്കുടി ഡിവൈഎസ്പി ജിജിമോനാണ് കേസിന്റെ അന്വേഷണ ചുമതല. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി.


എന്നാല്‍, പോലിസ് അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളം കവര്‍ന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.

കുഴല്‍പ്പണം കൊണ്ടുവന്നത് ബിജെപിക്കു വേണ്ടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്തുവന്നിരുന്നു. സമാനമായ സംഭവം പാലക്കാടും നടന്നിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം ഗൗരവമായി കാണണണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.



SHARE THIS

Author:

0 التعليقات: