Friday, 23 April 2021

കൈയ്യില്‍ പണമുള്ളവര്‍ മാത്രം വാക്‌സിന്‍ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല: മുഖ്യമന്ത്രി


വാക്‌സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയത് പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കിയ വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് നല്‍കാന്‍ തീരുമാനിച്ചത്.


സംസ്ഥാനങ്ങള്‍ക്ക് ക്വോട്ട നിശ്ചയിക്കാത്തത് വാക്‌സിന് മത്സരം ഉണ്ടാക്കും. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന അവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം.


കൈയ്യില്‍ പണമുള്ളവര്‍ മാത്രം വാക്‌സിന്‍ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല. ജനത്തിന് നല്‍കിയ വാക്ക് സംസ്ഥാനം പാലിക്കുക തന്നെ ചെയ്യും. മഹാമാരിയെ തടയാന്‍ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ മാര്‍ഗമാണ് വാക്‌സിന്‍. വാക്‌സിന്‍ പരമാവധി പേരിലേക്ക് എത്രയും വേഗത്തിലെത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇതിന് സര്‍ക്കാരിന് ഏറ്റവും വലിയ പിന്തുണ ജനം തന്നെയാണ്. യുവാക്കളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആവേശകരമായി പ്രവര്‍ത്തിച്ചു.


സിഎംഡിആര്‍എഫിലേക്ക് ഇന്നലെ മുതല്‍ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മാത്രം ഒരു കോടിയിലേറെ രൂപ എത്തി. സമൂഹത്തിനാകെ വാക്‌സിനേഷന്‍ രോഗപ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന തിരിച്ചറിവോടെ സാമ്ബത്തികമായി സഹായിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും തയ്യാറാവുന്നു.


 


SHARE THIS

Author:

0 التعليقات: